ഡാളസ്/പെൻസിൽവനിയ: ഫിഫ ലോകകപ്പ് ഫുട്ബോൾ ജ്വരമൂർച്ഛയിൽ വിറച്ചുതുള്ളുന്പോൾ സൂപ്പർ താരങ്ങൾ ആവേശത്തീമഴയായി ആരാധകരിൽ പെയ്തിറങ്ങുകയാണ്.
സാക്ഷാൽ ലയണൽ മെസി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായപ്പോൾ കിലിയൻ എംബപ്പെ തൊട്ടുപിറകിൽ കുതിച്ചെത്തുന്നു. സെനഗലിനെ വീഴ്ത്താൻ നോർവീജിയൻ സൂപ്പർതാരം എർലിംഗ് ഹാലണ്ട് രണ്ടുതവണ ലക്ഷ്യം കണ്ടു.
ഉസ്ബക്കിസ്ഥാന് എതിരേ പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയും വല കുലുക്കിയതോടെ ഈ ലോകകപ്പ് സൂപ്പർതാരങ്ങളുടേതുതന്നെ എന്നുറപ്പാക്കി.
ഓസ്ട്രിയയ്ക്കെതിരേ നേടിയ രണ്ടു ഗോളാണ് അർജന്റൈൻ ഇതിഹാസം മെസിയെ ഗോൾവേട്ടക്കാരുടെ മുന്നിലെത്തിച്ചത്. ആകെ 18 ഗോൾ.
ഇറാക്കിനെ 3-0ന് കീഴടക്കിയ ഫ്രാൻസിന്റെ രണ്ടു ഗോളും എംബപ്പെയുടെ വകയായിരുന്നു. അതോടെ ലോകകപ്പിൽ 16 ഗോളോടെ മിറോസ്ലാവ് ക്ലോസെയ്ക്ക് ഒപ്പമായി.
കപ്പ് ചരിത്രത്തിൽ അതിവേഗം 15 ഗോൾ തികയ്ക്കുന്ന റിക്കാർഡും എംബപ്പെയ്ക്ക് സ്വന്തം. 16 മത്സരമേ ഫ്രഞ്ച് താരത്തിനു വേണ്ടിവന്നുള്ളൂ.